സ്നേഹം കൊണ്ടുവരുന്ന മാറ്റങ്ങൾ എന്തോക്കെയാണ്!
അമ്മയുടെ അച്ഛൻ മരിക്കുമ്പോൾ കൂട്ടിനായി വളർത്തിയ ഒരു നായ് ഉണ്ടായിരുന്നു. കണ്ടാൽ ആർക്കും പേടി തോന്നുന്ന ഒരു ജർമൻ ഷേപ്പേർഡ്.
വയസ്സായത് കൊണ്ട് തന്നെ കുഞ്ഞു പട്ടിയെ വേണ്ട, അല്പം അനുസരണയുള്ള, അതിലുപരി സംശയാസ്പതമായി ആരെ കണ്ടാലും കുറക്കുന്ന ഒരു നായ് തന്നെ വേണം എന്ന് പപ്പയ്ക് നിർബന്ധം ആയിരുന്നു.
പട്ടാളത്തിൽ ആയിരുന്നോ പപ്പാ എന്ന് തോന്നുന്ന വിധത്തിലായിരുന്നു അദ്ദേഹം എല്ലാവരോടും ഇടപെട്ടിരുന്നത്.
അലക്കി തേച്ചു മിനുക്കിയ ഖദർ മുണ്ടും വെള്ള ഖദർ ഷർട്ടും ഇട്ടല്ലാതെ പപ്പയെ കണ്ട ഓർമയില്ല.
ഒരു ജർമൻ ഷേപ്പേർഡ് എന്തുകൊണ്ടും അദ്ദേഹത്തിന് പറ്റിയ ഒരു ഇനം തന്നെയായിരുന്നു.
അങ്ങനെ 6 വയസ്സുള്ള ഒരു വലിയ ഷേപ്പേർഡിനെ പപ്പാ നല്ല വിലയ്ക്ക് വാങ്ങി.
അവന്റെ മുന്നത്തെ യജമാനൻ പറഞ്ഞതനുസരിച്ച് അവനെ കെട്ടി ഇട്ട് വളർത്തി ശൗര്യം കൂട്ടിയതാണ്.
അങ്ങനെ ടിപ്പു എന്ന ജനറിക് പേരുള്ള ജർമൻ വീട്ടിലെ ഒരു അംഗം ആയി.
ഞാൻ ആദ്യം ആയി അവനെ കാണുന്നത് എന്നാണെന്നു ഓർമ്മയില്ലെകിലും അവനെ കണ്ടപ്പോൾ പേടി ആയിരുന്നു എന്ന് ഓർക്കുന്നു.
ഒത്ത വണ്ണം, നീളം, പല്ലുകളുടെ മൂർച്ച, എല്ലാം ഞാൻ ഒരല്പം ദൂരെ മാറി നിന്ന് കണക്കു കൂട്ടി.
പപ്പാ വളർത്താത്ത പട്ടികൾ ഇല്ല.
ടിപ്പു അവന്റെ യജമാനൻ പറഞ്ഞ പോലെ തന്നെ വീടിനടുത്തു ആരെക്കിലും വന്നാൽ അപ്പൊ കുരയ്ക്കാൻ തുടങ്ങും.. രാവെന്നോ പകലെന്നോ ഇല്ലാതെ അവൻ കുരച്ചുകൊണ്ടിരുന്നു.
കൂട്ടിൽ കേറാൻ മടി കാണിക്കുന്നതിനും, രാത്രി കുരയ്ക്കുന്നതിനും എല്ലാം വലിയ ഇരുമ്പ് കമ്പി കൊണ്ട് അവന് തല്ല് കിട്ടുമായിരുന്നു..
പപ്പാ ഒരു പട്ടാളച്ചിട്ടക്കാരനായിരുന്നു.
പറഞ്ഞാൽ കേൾക്കണം എന്നത് ഒരു അപ്രഖ്യാപിത നിയമമായിരുന്നു..
പുതിയ വീട്ടിലെ പട്ടാളചിട്ടയോട് ടിപ്പു പെട്ടന്ന് ഇണങ്ങി..
അവൻ കുറയ്ക്കാതെ ആയി.. പേടിച്ചിട്ട് ആവണം..
ദിവസവും ഒരു നേരം കിട്ടുന്ന ഭക്ഷണം അവൻ ആർത്തിയോടെ ആരെയും അടുപ്പിക്കാതെ തിന്നു തീർത്തു. ഇരുട്ടത്ത്, ആരെക്കിലും തുറന്ന് വിടുന്നത് വരെ കൂട്ടിൽ കിടന്നു..
എന്നാണ് ഞാൻ അവനെ കയ്യിലെടുത്തതെന്ന് ഓർമയില്ല..
പേടിക്കാൻ മാത്രം ഒന്നും അവനിൽ ഇല്ല എന്ന് മനസ്സിലായി.
ആരും കാണാതെ അടുക്കളയിൽ നിന്ന് ബിസ്ക്കറ്റ്, കപ്പലണ്ടി ഒക്കെ കൊടുത്ത് പട്ടാളക്കാരന്റെ ജർമനെ ഞാൻ വലയിലാക്കി..
പപ്പാ അപ്രതീക്ഷിതമായി ഒരു ദിവസം മരിച്ചു. മരണവും പപ്പയുടെ ജീവിതം പോലെ തന്നെ ചിട്ടയായി ആയിരുന്നു എന്ന് തോന്നും...
രാവിലെ ഒരുങ്ങി, കടയിലേക്ക് പോയി, വൈകുന്നേരം ആയപ്പോൾ മരിച്ചു. ആരുടെയും സഹായം ചോദിക്കാതെ, സ്വന്തം റൂൾബുക് വച്ച് ഒരു യാത്ര.
പപ്പാ പോയപ്പോ ടിപ്പു അനാഥൻ ആയി.
വേറെ ആർക്കെങ്കിലും കൊടുക്കണം എന്ന് പട്ടികളെ ഇഷ്ടമല്ലാത്ത വീട്ടുകാർ നിർബന്ധം പറഞ്ഞു..
അങ്ങനെ മറ്റൊരു വീട്ടിൽ പോയി, അവിടുത്തെ തല്ല് വാങ്ങി, ഒരു നേരം ഭക്ഷണം കഴിച്ച്, ഇരുട്ടത്ത് കിടന്ന് ഉറങ്ങേണ്ടി വരുന്ന ടിപ്പുനെ എനിക്ക് സങ്കൽപിക്കാൻ കഴിഞ്ഞില്ല.. അവന് അതും ശീലം ആയിരുന്നിരിക്കാം.
എന്റെ നിർബന്ധം ഏശാതെ വന്നപ്പോൾ, പപ്പാ അവസാനം ആയി വളർത്തിയ നായ് ആണ്, അവനെ കൊടുക്കാൻ പാടില്ല എന്ന നമ്പർ ഇറക്കി.
സക്സസ്സ്.
അങ്ങനെ ടിപ്പു എന്റെ വീട്ടിൽ വന്നു..
ഇപ്പോ അവൻ സമയത്ത് ഭക്ഷണം കിട്ടാൻ വൈകിയാൽ കുരച്ചു പ്രതിഷേധം അറിയിക്കാറുണ്ട്.
വീടിനകത്തു കയറി ഇറങ്ങി വീട്ടുകാരൻ ചമയാറുണ്ട്.
ഇടി വെട്ടുമ്പോൾ അവനിഷ്ടമുള്ള എന്തെങ്കിലും ഒരു മുറിയിൽ പോയി ചുരുണ്ട് കിടക്കാറുണ്ട്.
നടക്കാൻ കൊണ്ട് പോകുമ്പോൾ അല്പം ഗുണ്ടായിസം കാണിക്കാറുണ്ട്..
ഇൻ അ സെൻസ്, സ്നേഹം കൊണ്ട് എന്തൊക്കെ മാറ്റങ്ങൾ ഒരാളിൽ വരും? വരുത്തും?
ടിപ്പുവിന് നഷ്ടപ്പെട്ട ശബ്ദം തിരിച്ചു കിട്ടി.
എന്നും ഭക്ഷണം കിട്ടുമെന്ന ഉറപ്പിന്റെ പുറത്ത് ഭക്ഷണത്തോടുള്ള അമിതമായ ആർത്തി മാറി.
അങ്ങനെ എന്തെല്ലാം മാറ്റങ്ങൾ ആണ് ശരിക്കും സ്‌നേഹിക്കുമ്പോൾ വരുന്നത്!
Comments
Post a Comment